ലോകം ഒമിക്രോണ്‍ ഭീതിയില്‍ നില്‍ക്കുകയാണ്. ഇതിനിടയില്‍ ഇപ്പോള്‍ ഇന്ത്യയിലും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ 66ഉം 46ഉം വയസ്സുള്ള രണ്ടു പുരുഷന്മാരിലാണ് രോഗം കണ്ടെത്തിയത്. വിദേശത്ത് നിന്ന് വന്നവരിലാണ് രോഗം സ്ഥിരീകരിച്ചത്.
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ നിലവില്‍ രോഗ വ്യാപന ഭീഷണിയില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്താണ് ഒമൈക്രോണ്‍
ഏറ്റവും പുതിയത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വ്യാപകമായി രൂപമാറ്റവുമായി എത്തിയ പതിപ്പാണ് – ജനിതക വ്യതിയാനം (മ്യൂട്ടേഷനുകളുടെ) ഒരു നീണ്ട നിര തന്നെ ഇതിന് പുറകില്‍ ഉണ്ട് .’അസാധാരണമായ മ്യൂട്ടേഷനുകള്‍’ ഉണ്ടെന്നും അത് പ്രചരിച്ച മറ്റ് വേരിയന്റുകളില്‍ നിന്ന് ‘വളരെ വ്യത്യസ്തമാണ്’ എന്നുമുള്ള പ്രാഥമിക നിഗമനങ്ങളില്‍ ശാസ്ത്രസമൂഹം എത്തിചേര്‍ന്നിട്ടുണ്ട്..
ആല്‍ഫ, ഡെല്‍റ്റ എന്നിങ്ങനെയുള്ള ഗ്രീക്ക് കോഡ്-നാമങ്ങളുടെ പാറ്റേണ്‍ പിന്തുടര്ന്ന് ഈ വേരിയന്റിന് ലോകാരോഗ്യ സംഘടന ഒമൈക്രോണ്‍ എന്ന് പേരിട്ടു.
സ്പൈക്ക് പ്രോട്ടീനില്‍ ആണ് പ്രധാന മ്യൂട്ടേഷനുകള്‍ എല്ലാം എന്നതാണ് ഇതിന്റെ സവിശേഷത. നമ്മുടെ ശരീരത്തിന്റെ കോശങ്ങളിലേക്ക് വാതില്‍ തുറക്കാന്‍ വൈറസ് ഉപയോഗിക്കുന്ന താക്കോലും മിക്ക വാക്സിനുകളുടെയും ലക്ഷ്യകേന്ദ്രവും ആണ് ഈ പ്രോട്ടീന്‍.
ദക്ഷിണ ആഫ്രിക്കയിലെ ഗോട്ടങ്ങില്‍ പെട്ടെന്നുണ്ടായ കോവിഡ് രോഗികളുടെ വര്‍ധനവില്‍ നിന്നാണ് ഇങ്ങനെ ഒരു പുതിയ ജനിതക വകഭേദത്തിന്റെ സാധ്യത അവിടുത്തെ ശാസ്ത്രജ്ഞന്മാര് ചിന്തിച്ചു തുടങ്ങിയത്. ഒമൈക്രോണ്‍ (B1.1.529) എന്ന വകഭേദത്തെ ലോകാരോഗ്യ സംഘടനയിലേക്ക് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് നവംബര്‍ 24ആം തിയ്യതിയാണ്. ഗോട്ടങ് കൂടാതെ ബോട്ട്സ്വാന, ഹോങ്ക്കൊങ് എന്നിവിടങ്ങളിലും ഈ വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്.
ഹോങ്ക്കൊങ്ങില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും യാത്ര ചെയ്തു വന്ന ആളില്‍ ആണ് ഈ വകഭേദത്തെ കണ്ടെത്തിയത്. ഈ അടുത്തായി ദക്ഷിണ ആഫ്രിക്കയില്‍ ഉണ്ടായ കോവിഡ് തരംഗങ്ങളില്‍ പലതും ഈ പുതിയ ജനിതക വ്യതിയാനം വന്ന സാര്‍സ് കൊറോണ വൈറസ് 2 കാരണം ആയിരിക്കാം എന്നാണ് ഊഹം. നിലവില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളില്‍ നിന്നും ഒത്തിരി കൂടുതല്‍ വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് ആണ്
എന്നതിനാല്‍ ഉത്കണ്ഠപ്പെടേണ്ട വൈറസ് വിഭാഗം (Variant of Concern) ആയാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ ഇതിനെ കണക്കാക്കുന്നത്. നേരത്തെ രോഗം വന്നവരില്‍ വീണ്ടും ആണുബാധ ഉണ്ടാക്കാന്‍ ഉള്ള കഴിവ് ഈ വ്യതിയാനത്തിന് കൂടുതല്‍ ആയിരിക്കും എന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ ഉള്ള പരിശോധനാ സംവിധാനങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താന്‍ കഴിയുമെങ്കിലും പി സി ആര് ടെസ്റ്റ് ഉപയോഗിച്ച് കണ്ടെത്തുന്ന വൈറസിന്റെ ചില ജീനുകളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഈ വ്യത്യാസം വകഭേദത്തെ കണ്ടെത്താന്‍ ഉള്ള ഒരു എളുപ്പമാര്‍ഗ്ഗം ആയി ഉരുത്തിരിഞ്ഞു വരാനും തരമുണ്ട്.
വ്യാപന ശേഷി കൂടുതല്‍ ആയിരിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും ഈ വിഭാഗത്തിനെതിരെ വാക്സിനുകള്‍ ഫലിക്കില്ലെന്നും , ഈ വൈറസ് ഇതു വരെ വന്ന വ്യതിയാനങ്ങളെക്കാള്‍ അക്രമകാരി ആയിരിക്കുമെന്നും ഉള്ള പ്രചരണങ്ങളില്‍ കഴമ്പില്ല. ഈ കാര്യങ്ങളില്‍ വേണ്ടത്ര തെളിവുകള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
ഈ ഘട്ടത്തില്‍ ശാസ്ത്രലോകവും ആരോഗ്യ സംവിധാനങ്ങളും വളരെ ജാഗരൂഗരായി ഇരിക്കേണ്ടത് ആവശ്യമാണ്. കോവിഡ് തരംഗങ്ങള്‍ കെട്ടടങ്ങുന്ന ഇടവേളകള്‍ വിശ്രമിക്കാനുള്ളതല്ല മറിച്ചു വൈറസിന് വേണ്ടിയുള്ള തിരച്ചിലും പഠനങ്ങളും ശക്തമാക്കാനുള്ള സമയമാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കോവിഡ് ക്ലസ്റ്ററുകള്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടുകയും ആ ഭാഗങ്ങളില്‍ നിന്നുള്ള വൈറസുകളില്‍ ജനിതക പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും വേണം.
പൊതുജനത്തിന് ആവട്ടെ കോവിഡിനെതിരെ ശീലിച്ചു പോന്ന വ്യക്തി സുരക്ഷാ മാര്‍ഗങ്ങള്‍ കൈ വിടാറായില്ല എന്നൊരു മുന്നറിയിപ്പും കൂടി ആവും പുതിയ വകഭേദത്തിന്റെ കണ്ടെത്തല്‍. രാജ്യങ്ങള്‍ തമ്മിലുള്ള അകലം എത്ര ചെറുതാണെന്ന് കോവിഡ് നമുക്ക് നേരത്തെ കാണിച്ചു തന്നതാണല്ലോ.
എഴുതിയത് : ഡോ. അഞ്ജിത് ഉണ്ണി, ഡോ. ഷമീര്‍ വി കെ
ഇന്‍ഫോ ക്ലിനിക്
#infoclinic
Discussion about this post