അപരിചിതനായ ഒരാളുടെ ജീവന് രക്ഷിക്കാനുള്ള പരിശ്രമത്തിനിടയിലാണ് ജ്യോതിയുടെ വലതുകൈ അറ്റുപോയത്. പത്തൊന്‍പത് വയസ്സിലായിരുന്നു അപരിചിതനായ ഒരു ബസ് യാത്രികന് വേണ്ടി ജ്യോതി തന്റെ കൈ നഷ്ടപ്പെടുത്തിയത്.
ചെറുപ്രായത്തില്‍ തന്നെ കൈ നഷ്ടപ്പെട്ടതോടെ ജ്യോതിയുടെ വീട്ടുകാര്‍ക്ക് ജ്യോതി ഒരു ബാധ്യതയായി മാറി. എന്നാല്‍ തനിക്ക് വേണ്ടി സ്വന്തം കൈ നഷ്ടപ്പെടുത്തിയ ആ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്താന്‍ ആ യുവാവ് ഒരുക്കമായിരുന്നില്ല. പാലക്കാട് സ്വദേശിയായ വികാസ് അവളുടെ ദുഖത്തിനും സന്തോഷത്തിലും തോളോട് തോള് ചേര്‍ന്ന് നിന്നു.
പിന്നീട് ചത്തീഡ്ഗഡുകാരിയായ ജ്യോതി കേരളത്തിന്റെ മരുമകളായി. കണ്ണ് നനയിപ്പിക്കുന്നതും ഒപ്പം ഹൃദയം നിറയ്ക്കുന്നതുമാണ് ഇരുവരുടെയും പ്രണയ കഥ. തന്റെ ജീവിത കഥ പറയുകയാണ് ഇപ്പോള്‍ ജ്യോതി. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ജ്യോതിയും വികാസും മനസ്സുതുറക്കുന്നത്.
ഛത്തീസ്ഗഡിലെ ബന്തെവാഡ ജില്ലയില്‍ ബച്ചേലിയെന്ന ഗ്രാമത്തിലാണ് താന്‍ ജനിക്കുന്നത്-ജ്യോതി പറയുന്നു. കുട്ടിക്കാലം മുതല്‍ നഴ്സ് ആകണമെന്നായിരുന്നു ആഗ്രഹം. കോര്‍പറേഷനിലായിരുന്നു അച്ഛന് ഗോവിന്ദ് കുണ്ടുവിനു ജോലി. അമ്മ സഞ്ജയ വീട്ടമ്മയാണ്. അനിയത്തി ജോളി.
നഴ്സ് ആകണമെന്നായിരുന്നു കുട്ടിക്കാലം മുതലുള്ള ആഗ്രഹം. നഴ്സാകാന്‍ വേണ്ടിയാണ് ജ്യോതി പ്ലസ്ടുവിനു സയന്‍സ് ഗ്രൂപ്പെടുത്ത് പഠിച്ചത്. തുടര്‍ന്ന് ബിഎസ്സി നഴ്സിങിന് അഡ്മിഷനും കിട്ടി.
നഴ്സിങ്ങിനു അഡ്മിഷന് കിട്ടിയത് വീട്ടില്‍ നിന്നു 12 മണിക്കൂര്‍ ബസ് യാത്ര ചെയ്താല്‍ എത്തുന്ന ദുര്‍ഗിലെ മൈത്രി കോളജിലാണ്.’ഒരു വ്യക്തിയുടെ ജീവന് രക്ഷിക്കാന്‍ നമുക്കാവുന്നത് ചെയ്യണം’ ഇതായിരുന്നു ആദ്യദിനം അധ്യാപകര്‍ പറഞ്ഞു തന്ന പാഠം.”
ഇത് ജ്യോതിയുടെ മനസ്സില്‍ ആഴത്തില്‍ പതിയുകയും ചെയ്തു. അതുവരെ സാധാരണയായിരുന്നു കാര്യങ്ങള്‍. എന്നാല്‍ ആദ്യ അവധി കിട്ടി വീട്ടിലേക്ക് പോയതോടെയാണ് ജീവിതം മാറി മറിയുന്നത്.
ജനുവരി മൂന്നിനു ആദ്യത്തെ അവധി കിട്ടിയപ്പോള്‍ വീട്ടുകാരെ കാണാനുള്ള കൊതിയോടെ നാട്ടിലേക്ക് തിരിച്ചു. കാലത്തു ബസില്‍ കയറിയാല്‍ പിറ്റേന്നു പുലര്‍ച്ചെയാണ് വീട്ടിലെത്തുക.കാഴ്ചകള്‍ കാണാനായി ജനാലയ്ക്കരികെ ഇരിക്കുന്നതാണ് പതിവ്.
ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞ സമയം. ബസ്സില്‍ നല്ല തിരക്കുണ്ട്. എതിരെ ഒരു ടാങ്കര്‍ ലോറി വളരെ വേഗത്തില്‍ പാളി വരുന്നതു കണ്ടു. അതു ബസ്സിന്റെ സൈഡില്‍ വന്നിടിക്കുമെന്ന് മനസ്സിലായതോടെ ബസിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിലവിളിച്ച് കൊണ്ട് മറു സൈഡിലേക്ക് ഒഴിഞ്ഞു മാറി.
എന്നാല്‍ ഞാന്‍ നോക്കുമ്പോള്‍ തൊട്ടു മുന്‍പിലത്തെ സീറ്റില്‍ ഒരു ചെറുപ്പക്കാരന് ജനലരികത്തു തലവെച്ചു കിടന്നു നല്ല ഉറക്കമാണ്. ഒച്ചവച്ചാലും തട്ടിവിളിച്ചാലും സമയം പോകും. ഞാന്‍ എഴുന്നേറ്റു കമ്പിക്കിടയിലൂടെ വലതുകൈ കടത്തി അയാളുടെ തല തള്ളിമാറ്റി.
ആ ചെറുപ്പക്കാരനെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും അപ്പോഴെക്കും എന്റെ കൈനഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇടിയുടെ മരവിപ്പില്‍ താന്‍ അത് അറിഞ്ഞത് പോലുമില്ലെന്നും ജ്യോതി പറയുന്നു.
അയാള്‍ ഉണര്ന്നെഴുന്നേല്ക്കുമ്പോള് ബസ്സിലാകെ നിലവിളിയാണ്. ദേഹത്താകെ ചില്ലു ചിതറി വീണിട്ടുണ്ട്. താഴെ ചോര തളം കെട്ടി പരക്കുന്നു. എന്താണ് സംഭവിച്ചതെന്നു മനസ്സിലാകാതെ പിന്നിലേക്കു നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി ആകെ മരവിച്ച പോലെ എണീറ്റു നില്ക്കുന്നു. അവളുടെ കയ്യിലെ തൊലി തൂങ്ങികിടക്കുന്നു.
നിന്റെ കൈ കാണാനില്ലെന്ന് അവളോട് പറഞ്ഞപ്പോള്‍ ബസിലുണ്ടായിരുന്ന ഒരു അമ്മൂമ്മ വിളിച്ചു പറഞ്ഞു.”നിന്നെ രക്ഷിക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് ആ കുട്ടിയുടെ കൈ പോയത്” അപ്പോഴാണ് എന്താണ് നടന്നതെന്നത് തനിക്ക് മനസ്സിലായതെന്ന് പാലക്കാട് പെരുവമ്പ പഞ്ചാനക്കുളമ്പ സ്വദേശിയായ വികാസ് പറയുന്നു.
ഛത്തീസ്ഗഡിലെ ബെലാഡില്ല എന്ന സ്ഥലത്തു സിഐഎസ്എഫ് ജവാനായി സേവനമനുഷ്ഠിക്കുകയായിരു ആ സമയത്ത് താന്‍. കോര്‍ബ കേഡറില്‍ ജവാനായി സേവ നമനുഷ്ഠിക്കുന്ന അനിയന് വിശാലിനെ കണ്ടു തിരിച്ചു പോകുകയായിരുന്നു.
ബസ്സിലെ പുരുഷന്മാരെല്ലാം ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ അടിക്കുന്ന തിരക്കിലാണ്. ആരും അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ നോക്കുന്നില്ല.” വികാസ് ആ ദിവസം ഓര്‍ത്തെടുത്തു.”ഞാന്‍, അവളെയും കൊണ്ടു തൊട്ടടുത്തുള്ള പ്രഥമികാരോഗ്യ കേന്ദ്രത്തിലേക്കു പോയി.
അവിടെ ചെന്നപ്പോള്‍ ഡോക്ടര്‍ ചോദിച്ചു ”അറ്റു പോയ കയ്യെവിടെ?” അപ്പോഴാണ് അതേക്കുറിച്ചു ചിന്തിക്കുന്നത്. തിരികേ വന്ന്
യാത്രക്കാരോടു ചോദിച്ചപ്പോള്‍ ആരോ ഡ്രൈവറിന്റെ സീറ്റിന്റെ താഴേക്ക് വിരല്‍ ചൂണ്ടി. വഴിവക്കില്‍ കിടന്ന ഒരു പഴന്തുണിയില്‍ പൊതിഞ്ഞു വച്ചിരിക്കുന്നു, അവളുടെ വലംകൈ!
ആക്സിഡന്റില്‍ ജ്യോതിയുടെ കയ്യിലെ ഞരമ്പുകളും മാംസവും ചതഞ്ഞു എല്ലുകളെല്ലാം പൊടിഞ്ഞു പോയിരുന്നു. സൗ കര്യങ്ങളുള്ള ആശുപത്രിയിലെത്തിയപ്പോഴേക്കും അപകടം നടന്ന് ആറു മണിക്കൂര്‍ കഴിഞ്ഞു പോയിരുന്നു. കൈ തുന്നിച്ചേര്‍ക്കുന്നതു കൊണ്ടു ഫലമില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ബാക്കിയുള്ള കൈ തോളിനു താഴെ വച്ചു മുറിച്ചു കളഞ്ഞില്ലെങ്കില്‍ ജീവനു ഭീഷണിയായേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതിനിടയില്‍ എന്റെ അനിയനെയും ജ്യോതിയുടെ വീട്ടിലേക്കും വിളിച്ചു കാര്യം പറഞ്ഞു. ജ്യോതിയുടെ വീട്ടുകാര്‍ അവളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു . അത് പ്രകാരം ഫോണ്‍ ജ്യോതിക്ക് നല്കി-വികാസ് പറഞ്ഞു നിര്‍ത്തി.
അപരിചിതനായ ഒരാള്‍ക്കു വേണ്ടി എന്തിനു നീ നിന്റെ ജീവിതം ഇല്ലാതാക്കി? ഇപ്പോള്‍ നിനക്കു മാത്രമല്ലേ നഷ്ടം സംഭവിച്ചത്’ ഇതായിരുന്നു വേദന കൊണ്ടു പുളയുന്ന സമയത്ത് അമ്മയില്‍ നിന്നും നേരിടേണ്ടി വന്ന ചോദ്യം-ജ്യോതി പറയുന്നു. ഒരു കയ്യില്ലാത്ത ഞാന്‍ ബാധ്യതയായി മാറിയത് അവരെ ദേഷ്യപ്പെടുത്തിയിരിക്കാം-ജ്യോതി പറഞ്ഞു.
പിന്നീട് ഒരമ്മ മകളെ നോക്കുന്നതു പോലെ ഏട്ടനും അനിയനും കൂടിയാണ് എന്നെ നോക്കിയത്. മുടി പിന്നി കെട്ടിത്തരുന്നതും പൊട്ടുവച്ചു തരുന്നതുമെല്ലാം ഏട്ടന് തന്നെ. പാട്ടു പാടിയാണ് അനിയന് എനിക്കു ചോറു വാരിത്തരിക. ചിരിപ്പിക്കാനായി ഓരോന്നെല്ലാം പറഞ്ഞുകൊണ്ടിരിക്കും. ഡിസ്ചാര്‍ജ് ആയപ്പോള്‍ ഏട്ടന് എന്നെ എന്റെ വീട്ടില്‍ കൊണ്ടുചെന്നാക്കി. പക്ഷേ, വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടുവെന്നു മനസ്സിലായപ്പോള്‍ അനിയന് ഏട്ടനോടു പറഞ്ഞുവത്രേ. ‘ഏട്ടന് ആ കുട്ടിയുടെ കൈ വിടാതെ ചേര്‍ത്തുപിടിക്കണം.’ ആ വാക്ക് ഇപ്പോഴും ഏട്ടന് പാലിക്കുന്നു-ജ്യോതി പറയുന്നു.
തന്റെ വീട്ടില്‍ നിന്നും പ്രശ്നങ്ങള്‍ ഉണ്ടായതോടെ കല്യാണം കഴിക്കട്ടെയെന്ന് ചോദിക്കുമായിരുന്നു. എന്നാല്‍ സഹതാപം കൊണ്ടാണെന്ന് കരുതി താന്‍ സമ്മതിച്ചിരുന്നില്ലെന്ന് ജ്യോതി പറയുന്നു. ഒടുവിലായപ്പോള്‍ ‘കല്യാണം കഴിക്കുന്നെങ്കില്‍ നിന്നെ തന്നെ, ഇല്ലെങ്കില്‍ കല്യാണമേ കഴിക്കില്ല’ എന്നുറപ്പു പറഞ്ഞപ്പോഴാണ് വീട്ടില്‍ വന്നു ചോദിക്കാന്‍ ഞാന്‍ പറഞ്ഞത്.-ജ്യോതി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
2011ല്‍ പാലക്കാട്ടു വച്ചാണു ജ്യോതിയുടെയും വികാസിന്റെയും കല്യാണം നടന്നത്. ഇപ്പോള്‍ രണ്ടു മക്കളുണ്ട്. അദ്വൈത് പ്രാണ്‍, ആദ്വിക് പ്രാണ്‍. ജ്യോതി രാഷ്ട്രീയത്തിലൊക്കെ സജീവമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മത്സരിച്ചിരുന്നു.
Discussion about this post