മലയാള സിനിമയിലെ മെഗാസ്റ്റാര്‍ ആരാണ് എന്ന ചോദ്യത്തിന് മമ്മൂട്ടി എന്നല്ലാതെ മറ്റൊരു ഉത്തരമുണ്ടാവില്ല. കഴിഞ്ഞ 50 വര്‍ഷത്തോളം കാലമായി സിനിമയില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകളിലെ ചെറിയ വേഷത്തിലൂടെയാണ് മമ്മൂട്ടി അഭിനയം തുടങ്ങുന്നത്. തുടര്‍ന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ചാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ പദവിയിലേക്ക് എത്തിയത്.
1980കളുടെ തുടക്കത്തിലാണ് മമ്മൂട്ടിക്ക് ഒരു നായക പരിവേഷം കൈവരുന്നത്. പിന്നീട് ന്യൂഡല്‍ഹി എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മെഗാസ്റ്റാര്‍ ആവുകയായിരുന്നു. പല അപമാനങ്ങളും വേദനകളും സഹിച്ചാണ് മുഹമ്മദ് കുട്ടി ഇസ്മയില്‍ എന്ന വ്യക്തി ഇന്ന് കാണുന്ന മമ്മൂട്ടിയായത്. ചെറിയ വേഷങ്ങള്‍ ചെയ്ത് നടന്നിരുന്ന സമയത്ത് സംവിധായകന് പിജി വിശ്വംഭരന് മമ്മൂട്ടിയോട് ചെയ്ത ക്രൂരത പറയുകയാണ് നടി ഷീല. നാനയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് പിജി വിശ്വംഭരന് മമ്മൂട്ടിയോട് കാണിച്ച ക്രൂരതകള്‍ പറയുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് പി ജി വിശ്വംഭരന്. സുകുമാരനും എംജി സോമനുമൊക്കെ മുഖ്യവേഷത്തിലെത്തിയ വിശ്വഭംരന്റെ സ്ഫോടനം എന്ന സിനിമയില്‍ മമ്മൂട്ടിയും അഭിനയിച്ചിരുന്നു. ഈ ചിത്രത്തിനിടെ വിശ്വംഭരന് മമ്മൂട്ടിയോട് ചെയ്ത ക്രൂരതയെ കുറിച്ചാണ് ഷീല പറയുന്നത്.
മധുവും സുകുമാരനും ജയില്‍ ചാടി വരുന്ന ഒരു രംഗം. മതിലിന്റെ മുകളില്‍ നിന്നും രണ്ടുപേരും ചാടുന്നതാണ് ഷോട്ട്. മതില് ഒരുവിധം നല്ല പൊക്കമുള്ളതാണ്. താഴേക്കുവീഴുമ്പോള്‍ അപകടമുണ്ടാകാതിരിക്കാന്‍ വലിയ ഘനമുള്ള ഫോം ബെഡ് താഴെ വിരിച്ചിട്ടുണ്ട്. ഈ മതിലില്‍ നിന്നും മമ്മൂട്ടിയും ചാടണം. പക്ഷേ, മമ്മൂട്ടി ചാടുമ്പോള്‍ അപകടമുണ്ടാകാതിരിക്കാന്‍ കരുതലില്ല. മമ്മൂട്ടിക്ക് ബെഡ് ഇട്ടുകൊടുക്കുന്നില്ല.
ഇതു കണ്ടപ്പോള്‍ എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഞാന്‍ ഈ സിനിമയുടെ പ്രൊഡ്യൂസറും കൂടിയാണ്. സജിന്‍(മമ്മൂട്ടി) പുതിയ നടനായതുകൊണ്ടാണോ ബെഡ് നല്‍കാത്തതെന്നും അയാളും മനുഷ്യനല്ലേ എന്നെല്ലാം ചോദിച്ചുകൊണ്ട് ഞാനും പി ജി വിശ്വംഭരനും കൂടി ഒരു തര്‍ക്കം നടന്നു. പുതിയ നടനാണെന്ന് കരുതി ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു.
ആരോടെന്നില്ല. ഞാനിങ്ങനെ പറഞ്ഞപ്പോള്‍ വിശ്വംഭരന് പറഞ്ഞു. ‘ങാ… ഇവന്മാരൊക്കെ കണക്കാചേച്ചി… പുതിയവര്‍ക്ക് ബെഡ്ഡൊന്നും വേണ്ട. അവരിന്നുവരും നാളെ പോകും. അത്രേയുള്ളു.അന്ന് മമ്മൂട്ടിയുടെ യൗവ്വനകാലമല്ലേ? അഭിനയത്തിനോടുള്ള ആവേശവും അതിനുവേണ്ടുന്ന കരുത്തുമായി നില്‍ക്കുകയാണ് മമ്മൂട്ടി.
ബെഡ്ഡ് ഇല്ലെങ്കിലും അത്രയും ഉയരത്തില്‍ നിന്നും ചാടാന്‍ മമ്മൂട്ടി തയ്യാറായിരുന്നു. മമ്മൂട്ടി ആ ഷോട്ടിനുവേണ്ടി മതിലിന്റെ മുകളില്‍ നിന്നും ചാടുകതന്നെ ചെയ്തു. മമ്മൂട്ടിയുടെ കാല് ഒടിഞ്ഞു. മറ്റു പരുക്കുകളില്ലാതെ രക്ഷപെട്ടു എന്നുമാത്രം. പക്ഷേ, ഞങ്ങള്‍ക്കെല്ലാം ഭയങ്കര സങ്കടമായിപ്പോയി. ആ ഒടിഞ്ഞ കാലുമായി പിന്നെയും കുറെ സീനില്‍ മമ്മൂട്ടി അഭിനയിച്ചു. പക്ഷെ, വിശ്വംഭരന് തെറ്റുപറ്റി എന്ന് കാലം തെളിയിച്ചു. മമ്മൂട്ടി ഇന്നും സിനിമ വിട്ടുപോയിട്ടില്ല. അന്ന് പി ജി വിശ്വംഭരന് പറഞ്ഞതിന് വിപരീതമായി കാര്യങ്ങള്‍ എന്നും ഷീല പറഞ്ഞു.
പിന്നീട് നടന്നത് ചരിത്രമായിരുന്നു. മലയാള സിനിമയുടെ മമ്മൂട്ടി മാറി. അന്ന് മമ്മൂട്ടിക്ക് ബെഡ് കൊടുക്കാതെ കാലോടിച്ച പിജി വിശ്വംഭരന് മമ്മൂട്ടിയുടെ ഡേറ്റിനായി എട്ടുമാസത്തോളം വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. കാര്‍ണിവല്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിക്കുന്നതിനു വേണ്ടി എട്ടുമാസത്തോളമാണ് പിജി വിശ്വംഭരന് കാത്ത് നില്‍ക്കേണ്ടി വന്നത്. എന്നാല്‍ മമ്മൂട്ടിക്ക് ഇദ്ദേഹത്തിനോട് ദേഷ്യം ഒന്നും ഉണ്ടായിരുന്നില്ല. പിജി വിശ്വംഭരനും മമ്മൂട്ടിയും ചേര്‍ന്ന് നിരവധി സിനിമകളും ചെയ്തിട്ടുണ്ട്. 2010 ജൂണ്‍ 16ന് പിജി വിശ്വംഭരന് അന്തരിച്ചു.
Discussion about this post