പഠനത്തിനൊപ്പം ഉപജീവനത്തിനായി തെരുവില്‍ മീന്‍ വില്പനക്കിറങ്ങി ശ്രദ്ധേയായ പെണ്‍കുട്ടിയാണ് ഹനാന്. കോളജ് യൂണിഫോമില്‍ മീന്വില്ക്കുന്ന ഹനാന്റെ ദൃശ്യങ്ങള്‍ ഞൊടിയിടയിലാണ് അന്ന് വൈറലായത്.
പിന്നാലെ ഹനാനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തിയത്. ചിലര്‍ വലിയ വാഗ്ദാനങ്ങള്‍ നല്കിയപ്പോള് ചിലര്‍ സൈബര്‍ ആക്രമണം അഴിച്ചു വിട്ടു. ചെറുപ്രായത്തില്‍ തന്നെ ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നു ഹനാന്. ഹനാന്റെ ജീവിതവഴികളും അവളുടെ അതിജീവന പോരാട്ടവും അദ്ഭുതപ്പെടുത്തുന്നവയാണ്.
സൈബര്‍ അറ്റാക്ക്, വിമര്‍ശനങ്ങള്‍, വാഹനാപകടം എന്നിങ്ങനെ എല്ലാത്തിനെയും അതിജീവിച്ച് വന്ന ഹനാന് അതിനിടയില്‍ ഒരു വാഹനാപകടം സംഭവിച്ചു. നട്ടെല്ലിനാണ് അന്ന് പരിക്കു പറ്റിയത്. ഒരിക്കല്‍ സമൂഹമാധ്യമലോകം ഒന്നാകെ ചര്‍ച്ച ചെയ്ത ഹനാനെ പിന്നീട് അധികം ആരും കണ്ടില്ല.
ഇപ്പോള്‍ സംഗീതത്തില്‍ ബിരുദവിദ്യാര്‍ഥിയാണ് അവള്. കെമിസ്ട്രിയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഹനാന് ബി.എ. മ്യൂസിക് തിരഞ്ഞെടുത്തു പഠനം ആരംഭിച്ചത്. സംഗീതം ഏറെ ഇഷ്ടമായതുകൊണ്ടാണ് ആ വഴി തിരഞ്ഞെടുത്തതെന്നു ഹനാന് തന്നെ പറയുന്നു.
സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാനാണ് ആഗ്രഹം. നേരത്തെ ചെന്നൈയിലെ എ.ആര് റഹ്മാന്റെ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. ശനിയും ഞായറുമുള്ള ക്ലാസുകള്‍ക്കായിരുന്നു പോയിരുന്നത്. ട്രെയിനിലായിരുന്നു യാത്ര. തിങ്കളാഴ്ച മടങ്ങും. എന്നാല്‍ ഈ പഠനം മാത്രം പോരെന്നു തോന്നി. അതുകൊണ്ടാണ് മ്യൂസിക് കോഴ്സിനു ചേര്‍ന്നത്.
വാഹനാപകടത്തെത്തുടര്‍ന്ന് ഒരു വര്‍ഷം നഷ്ടമായി. ഇപ്പോള്‍ ആരോഗ്യസ്ഥിതി മോശമാണ്. നട്ടെല്ലിന്റെ മധ്യഭാഗത്താണ് പരുക്ക്. സംഗീതക്ലാസിനു പോകുമ്പോള്‍ തബല എടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും ഹനാനന്‍ പറയുന്നു. ലിറിക്സിലാണ് താല്പര്യം. ഞാനെഴുതിയ പാട്ട് സിനിമയില്‍ വരിക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അഭിനയത്തിലും താല്പര്യമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നിറഞ്ഞ് നിന്ന സമയത്ത് നിരവധി പേര് വാഗ്ദാനങ്ങള്‍ നല്‍കിയെന്നും എന്നാല്‍ അവയൊന്നും അവര്‍ പാലിച്ചില്ലെന്നും ഹനാന് പറയുന്നു. അതില്‍ തനിക്ക് പരിഭവമില്ലെന്നും ഹനാന് കൂട്ടിച്ചെര്‍ത്തു.
തത്ക്കാലം മീന്‍ വില്‍പ്പനയില്ലെന്നും ഹനാന് പറയുന്നു.ആരോഗ്യസ്ഥിതി അല്പം മോശമാണ്. ദിവസവും പുലര്‍ച്ചെ മാര്‍ക്കറ്റില്‍ പോയി മീനെടുക്കാന് ബുദ്ധിമുട്ടാണ്. രണ്ടു കിലോ ഭാരം പോലും എടുക്കരുതെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും ഹനാന് പറഞ്ഞു.
കോളജ് യൂണിഫോമില്‍ മീന്‍ വിറ്റത് ‘ഷോ’ ആണെന്നു പറയുന്നവരോട് എന്റെ മനസാക്ഷിക്കു ബോധ്യമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് മാത്രമേ പറയാനുള്ളൂവെന്നും ഹനാന് പറഞ്ഞു. ആരേയും നോവിച്ചിട്ടില്ല. എന്തു തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ അപമാനിക്കുന്നതെന്ന് ആലോചിച്ച് അന്നൊക്കെ കരയുമായിരുന്നു.
എന്നെ മനസിലാക്കാനും പിന്തുണയ്ക്കാനും ഒരുപാട് പേരുണ്ടെന്നു പിന്നീട് മനസിലായി. കോളജില്‍ നിന്നു തന്നെ യൂണിഫോം മാറി മറ്റൊരു വസ്ത്രം ധരിച്ച് ഇറങ്ങുമ്പോള്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. പിന്നെ രണ്ടു വസ്ത്രം മാറിയിട്ട് രാത്രി വൈകി വീട്ടിലെത്തി ഇവ അലക്കുകയെന്നു പറഞ്ഞാല്‍ അത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് യൂണിഫോമില്‍ കച്ചവടം ചെയ്യേണ്ടി വന്നതെന്നും ഹനാന് പറഞ്ഞു.
Discussion about this post